കേരഫഡില്‍ 36 തസ്തികളിലായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരണം നടപ്പാക്കിയ തീരുമാനം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ അംഗീകരിച്ചു. 2009 മുതല്‍ പ്രബല്യത്തില്‍ വരുന്നരീതിയില്‍ 2011ലാണ് ശമ്പളം പരിഷ്‌കരണം നടപ്പാക്കിയത്. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ശമ്പളം നല്‍കാനുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും കേരഫെഡിന്റെ സ്വന്തം വരുമാനത്തില്‍നിന്ന് അത് കണ്ടെത്തണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് അനുമതി.
ശമ്പളം പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് സ്ഥാപനത്തിന്റെ ധനസ്ഥിതി കണക്കിലെടുത്ത് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2017-18, 2018-19 വര്‍ഷങ്ങളില്‍ കേരളഫെഡ് പ്രവര്‍ത്തനലാഭത്തിലായിരുന്നു. ദൈനം ദിന ചെലവുകള്‍ക്കുള്ള തുക തനത് വരുമാനത്തില്‍നിന്നാണ് കണ്ടെത്തുന്നത്. ഒമ്പതാം ശമ്പള പരിഷ്‌കരണം കേരഫെഡില്‍ നടപ്പാക്കിയപ്പോള്‍ 1.84കോടിരൂപയുടെ അധികബാധ്യതയാണുണ്ടായത്. 2009 ജുലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലായിരുന്നു ഇത്. ഇത് സാധൂരിച്ച് നല്‍കിയാല്‍ സര്‍ക്കാരിന് അധികബാധ്യതയുണ്ടാവില്ലെന്നാണ് കേരഫെഡ് എം.ഡി. സര്‍ക്കാരിനെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിറക്കിയത്.
കേരഫെഡ് എം.ഡി.യുടെ ശുപാര്‍ശ അംഗീകരിക്കുന്നതിനൊപ്പം ചില ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ശമ്പള പരിഷ്‌കരണ നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനോ നിയമനം നടത്താനോ പാടില്ലെന്നതാണ് ഇതില്‍ പ്രധാനം. റേഷ്യോ പ്രമോഷന്‍, തസ്തികകളുടെ അപ്ഗ്രഡേഷന്‍, ഡൗണ്‍ ഗ്രഡേഷന്‍, പുനര്‍നാമകരണം എന്നിവയും സര്‍ക്കാരിന്റെ അനുമതി തേടാതെ നടപ്പാക്കാന്‍ പാടില്ല. ശമ്പളപരിഷ്‌കരണം നിലവില്‍വരുന്ന ഘട്ടത്തിലെ ക്ഷാമബത്ത പൂര്‍ണമായും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുകയും പരിഷ്‌കരിച്ച സ്‌കെയിലില്‍ ക്ഷാമബത്ത പൂജ്യമായിരിക്കുകയും വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.