Kerala Cooperator

ഇങ്ങ് കേരളത്തിലും ഒരുങ്ങുന്നു ഒരു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം

  • സഹകരണ സംഘങ്ങൾക്കും പദ്ധതി ഏറ്റെടുക്കാം.
  • പ്രോത്സാഹനവുമായി ഹോർട്ടി കോർപ്പും
  • ഹെക്ടറിന് 30,000 രൂപ സബ്‌സിഡി

തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികൾ. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടർന്ന മഞ്ഞ കലർന്ന വെളുത്ത പൂക്കളും ചിലതിൽ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തിൽ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറിൽ വിളയുന്ന ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.

മെക്‌സിക്കയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഒരു ഹെക്ടറിന് 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടം കെ. വിജയൻ എന്ന കർഷകന്റേതാണ്. വെള്ള, മഞ്ഞ, ചുമപ്പ് എന്നീ നിറങ്ങളിലെ ഡ്രാഗൺ പഴങ്ങൾ വർഷങ്ങളായി അദ്ദേഹം വിളവെടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത് നല്ല വിളവ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ആരംഭിക്കുകയായിരുന്നു.

എളുപ്പം നട്ടു വളർത്താമെന്നതാണു ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത. 60 സെന്റി മീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു കുഴി നിറച്ച് തൈകൾ നടാം. ഏഴ് അടി നീളവും നാലടി കനവുമുള്ള കോൺക്രീറ്റ് കാലുകളിൽ ചെടിയുടെ വള്ളികൾ നന്നായി പടർന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയർ വീതം സ്ഥാപിക്കണം. വള്ളികൾ ടയറിനുള്ളിലൂടെ വളർന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കൾ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോൾ കായ്കളായി മാറും. ഏപ്രിൽ മാസത്തിലെ വേനൽ മഴയിൽ മോട്ടിടുന്ന പൂക്കൾ ഒക്ടോബറിൽ വിളവെടുക്കാൻ പാകത്തിൽ പഴങ്ങളാകും. ഒരു വർഷത്തിൽ ആറു തവണ വരെ ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വർഷം പ്രായമായ ചെടിയിൽ 25 ഓളം പഴങ്ങളുണ്ടാകും. വർഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് കർഷകരുടെ അനുഭവം. ഒരു ഫ്രൂട്ടിന് ശരാശരി 400 ഗ്രാം തൂക്കമുണ്ടാകും. ഒരു ചെടിക്ക് 25 വർഷത്തിലേറെ ആയുസുമുണ്ട്.

ഡ്രാഗൺ ഫ്രൂട്ട് ചെടികളിൽ കീടബാധ കുറവാണെന്നതും കർഷകർക്ക് അനുഗ്രഹമാണ്. കള്ളിമുൾ വർഗത്തിൽപെട്ടതിനാൽ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. രാത്രി കാലങ്ങളിൽ വിടരുന്ന വെളുത്ത ഡ്രാഗൺ പൂക്കൾ സുഗന്ധ പൂരിതമാണ്. നയന സുന്ദരമായ കാഴ്ച കാണാനും ‘പുത്തൻ’ പഴം രുചിക്കാനും ദിവസവും നിരവധി പേർ തണ്ണീർച്ചാലിലെ ഈ ഡ്രാഗൺ തോട്ടത്തിലെത്താറുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ ആദായം കിട്ടുന്ന ഒരു കൃഷിയാണിത്. വീടുകളുടെ മട്ടുപ്പാവിൽപ്പോലും വിജയകരമായി കൃഷി ചെയ്യാം. വളരെ പോഷക ഗുണങ്ങളുള്ള പഴമായതിനാൽ കേരളത്തിൽത്തന്നെ വലിയ വിപണന സാധ്യത കർഷകർ മുന്നിൽ കാണുന്നു.

ഡ്രാഗൺ ഫ്രൂട്ട് കൃഷിയെ പ്രത്സാഹിപ്പിക്കാൻ പാങ്ങോട് ഗ്രാമപഞ്ചായത് വിവിധ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. എല്ലാ വീട്ടിലും ഒരു ഡ്രാഗൺ ചെടിയെങ്കിലും വളർത്തി കേരളത്തിലെ ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് പഞ്ചായത്താകാൻ തയാറെടുക്കുകയാണ് പ്രദേശം. ഇതിനോടകം വിവിധ വാർഡുകളിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ കർഷകർക്കിടയിൽ പുതിയ മാറ്റത്തിന്റെ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഈ ഡ്രാഗൺ പഴങ്ങൾ.

Related posts

‘സുഭിക്ഷകേരളം’ പദ്ധതിയിലെ വിളവില്‍നിന്ന് ആദ്യ കുത്തരി ബ്രാന്‍ഡും പിറക്കുന്നു.

Kerala Cooperator

കേരളത്തിന്റെ നാടന്‍ പച്ചക്കറികള്‍ ലണ്ടന്‍ മാര്‍ക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍

Kerala Cooperator

കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് അംഗത്വത്തിന് ഓണ്‍ലൈന്‍ അപേക്ഷ; പെന്‍ഷന്‍ 5,000 രൂപ

Kerala Cooperator
error: Content is protected !!