അലക്‌സ് വര്‍ഗീസ് ഔദ്യോഗിക പരിശീലനത്തിന് മസൂറിയിലേക്ക് പോയതിനാലാണ് ഇപ്പോഴത്തെ മാറ്റമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുഭാഷ് താല്‍ക്കാലികമായാണ് രജിസ്ട്രാര്‍ ചുമതല വഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അലക്‌സ് വര്‍ഗീസിനെ മാറ്റാനുള്ള നീക്കം കുറച്ചുനാളായി സഹകരണ വകുപ്പില്‍ നടക്കുന്നുണ്ട്. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്.രാജേഷിന് കണ്‍ഫേര്‍ഡ് ഐ.എ.എസ്. ലഭിക്കുമ്പോള്‍ മാറ്റുമെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് കണ്‍ഫേര്‍ഡ് ഐ.എ.എസ്. ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ടി.വി.സുഭാഷ് രജിസ്ട്രാറായി വരുന്നത്. സഹകരണ വകുപ്പിന്റെ വെബ് സൈറ്റില്‍ം രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് അലക്‌സ് വര്‍ഗീസിന്റെ ഫോട്ടോ മാറ്റിയിട്ടുണ്ട്. അതിനാല്‍, ഈ മാറ്റം താല്‍ക്കാലികമല്ലെന്ന് അനുമാനിക്കണം.
രജിസ്ട്രാര്‍മാരുടെ അടിക്കടിയുള്ള മാറ്റം സഹകരണ മേഖലയിലെ പദ്ധതികളെ ആകെ അവതാളത്തിലാക്കുന്നുണ്ട്. വലിയ പ്രഖ്യാപനത്തോടെ കൊണ്ടുവന്ന കോഓപ്പറേറ്റീവ് പ്രൊഡക്ട് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതി പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. നബാര്‍ഡിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 1000 കോടിയുടെ പദ്ധതിയാണ് സംഘങ്ങളിലൂടെ നടപ്പാക്കാന്‍ അലക്‌സ് വര്‍ഗീസ് നടപടി തുടങ്ങിയത്. ഇതും പാതിവഴിയില്‍ മുടങ്ങുന്ന സ്ഥിതിയാണ്. എന്തിനാണ് രജിസ്ട്രാര്‍ പദവിയിലെത്തുന്നവരെ നിലംതൊടാതെ ഒടിക്കുന്നത് എന്നതിന് സഹകരണ വകുപ്പാണ് വിശദീകണം നല്‍കേണ്ടത്.