സഹകരണ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സഹകരണ നിയമം പര്യാപ്തമല്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഒരു സഹകരണ സംഘത്തിലെ ക്രമക്കേട് കണ്ടെത്തി, കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാകത്തില്‍ നിയമം ശക്തമാകേണ്ടതുണ്ട്. ഇതിനായി സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന സഹകരണ സംരക്ഷണ സെമിനാറിലായിരുന്നു മന്ത്രിയുടെ ഈ വാക്കുകള്‍.
സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സമഗ്രവും കുറ്റമറ്റതുമായ നിയമഭേദഗതിയാണ് കൊണ്ടുവരുന്നത്. നിയമഭേദഗതിയുടെ കരടിന് അന്തിമരൂപമായി. ഇക്കാര്യത്തില്‍ സഹകാരികളുമായുള്ള ചര്‍ച്ചയ്ക്കും വഴിയൊരുക്കും. അടുത്ത നിയമസഭ സമ്മേളനത്തില്‍ സഹകരണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും. ഒട്ടേറെ സഹകരണ സംഘങ്ങള്‍ സാമ്പത്തിക പ്രതിന്ധി നേരിടുന്നുണ്ട്. ഇവയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക. തകരുന്ന സഹകരണസംഘങ്ങളെ സഹായിക്കാന്‍ സഹകരണ സംരക്ഷണനിധിയിലെ പണം ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളാ ബാങ്കില്‍ 1200 കോടിയോളം ഡെഡ്മണി നിലവിലുണ്ട്. അതില്‍ നിന്ന് 500 കോടിയോളം നിധിയിലേക്ക്് മാറ്റി തകരുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ പറ്റും. ബാങ്കുകളില്‍ പ്രത്യേക ഓഡിറ്റ് സംവിധാനം കൊണ്ടുവരും. പ്രതിസന്ധി ഉണ്ടായാല്‍ ഇടപാടുകാര്‍ക്ക് ഒരുരൂപ പോലും നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. നിധി സംവിധാനം വന്നാല്‍ ആരും ഭയപ്പെടേണ്ട കാര്യമില്ല. കരുവന്നൂര്‍ ബാങ്കിലേതെന്നപോലുള്ള തട്ടിപ്പുകള്‍ വളരെ ഗൗരവമായി കാണേണ്ടതാണ്. തട്ടിപ്പ് സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ പഴുതടച്ച് ഇല്ലാതാക്കാന്‍ സമഗ്രനിയമ ദേദഗതി വരുന്നതോടെ കഴിയുമെന്നും വാസവന്‍ പറഞ്ഞു.