Kerala Cooperator

പുതുചരിത്രം തീര്‍ത്ത് സഹകരണ മേഖല; സഹകരണമന്ത്രി വി.എന്‍.വാസവന്‍ എഴുതുന്നു

രാജ്യത്ത് നിരവധി ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച സഹകരണ മേഖല 2021 സപ്റ്റംബര്‍ ആറിന് പുതിയ ഒരു ചരിത്രം കൂടി രചിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി യുവജനങ്ങള്‍ക്കായി 25 സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഈ സഹകരണ സംഘങ്ങള്‍ തിങ്കളാഴ്ച പ്രവര്‍ത്തന സജ്ജമാകുന്നതോടെ പൊതു സമൂഹത്തില്‍ യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനു കൂടി പൊതു സമൂഹം സാക്ഷ്യം വഹിക്കും. വായ്പ സംഘങ്ങള്‍ എന്ന നിലയില്‍ അല്ലാതെ സംരംഭക രംഗത്താണ് ഈ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാര്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി യുവജന സഹകരണ സംഘങ്ങള്‍ എന്ന പദ്ധതി മുന്നോട്ട് വച്ചപ്പോള്‍ വ്യാപകമായ പ്രതികരണങ്ങളാണ് യുവജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത്. പുതിയ സംരംഭക ആശയങ്ങളുമായി അവര്‍ മുന്നോട്ട് വന്നു. ഓരോ ആശയങ്ങളിലും വിശദമായ ചര്‍ച്ചകളുണ്ടായി. പല പദ്ധതികളും വിപുലീകരിക്കപ്പെട്ടു.

കൃത്യമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് 25 നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുത്തത്. ഓരോ സഹകരണ സംഘത്തിനും വ്യത്യസ്തമായ ആശയങ്ങളാണ്. യുവജനങ്ങള്‍ക്ക് വ്യത്യസ്തവും നൂതനുവുമായ ആശയങ്ങള്‍ മാത്രമല്ല ഉള്ളത്. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിക്കാനുള്ള കരുത്തുമുണ്ട് കരുതലുമുണ്ട് അവര്‍ക്ക്. . അത് കഴിഞ്ഞ പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും അത് വ്യക്തമായതാണ്. ആരുടെയും ആഹ്വാനത്തിനോ അഭ്യര്‍ത്ഥനയ്ക്കോ കാത്തു നില്‍ക്കാതെയാണ് ദുരിതബാധിതരെ സഹായിക്കാന്‍ അവര്‍ രംഗത്തിറങ്ങിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ അവര്‍ ഓടിയെത്തി. രാവും പകലും അവര്‍ അവിടങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാന്‍ അവര്‍ കേരളത്തിലുടനീളം യാത്ര ചെയ്തു. സ്വന്തം വീടുകളും സ്ഥാപനങ്ങളുമെന്നത് പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് കമ്യൂണിറ്റി കിച്ചനുകളില്‍ കണ്ടതും യുവതയുടെ ആത്മാര്‍ത്ഥതയാണ്. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍, മരുന്നുകള്‍ വേണ്ടവര്‍, ആശുപത്രികളില്‍ എത്തിക്കേണ്ടവര്‍ അങ്ങനെ എല്ലായിടങ്ങളിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ യൂത്ത് ബ്രിഗേഡില്‍ ചേരാനെത്തിയവര്‍ നിരവധിയാണ്. ഇത് പുതിയ തലമുറയുടെ കരുതലിന്റെ സാക്ഷ്യമാണ്.

പ്രവര്‍ത്തിക്കാനുള്ള കരുത്തും കരുതലും ഒത്തു ചേരുമ്പോള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിനുള്ള വേദിയാണ് സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ട് അപ്പുകളായി മാറാന്‍ അധികം കാലമൊന്നും വേണ്ടി വരില്ല. സഹകരണ സംഘങ്ങള്‍ ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന്റെ കച്ചവടവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്നും അകന്നപ്പോഴും ചെറുകിട വ്യവസായങ്ങള്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും വായ്പകള്‍ നല്‍കാതെ കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെ പോയപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങായി നില്‍ക്കാന്‍ സഹകരണ സംഘങ്ങള്‍ക്കായി.

പ്രാദേശിക തലത്തില്‍ സമാന്തര സാമ്പത്തിക സങ്കേതങ്ങളായി മാറിയ സഹകരണ സംഘങ്ങളാണ് കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തിയത്. പച്ചക്കറികൃഷി വ്യാപമാക്കുന്നതിനും ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിനും സഹകരണ മേഖല നല്‍കിയ പ്രോത്സാഹനം എടുത്തു പറയേണ്ടതാണ്. ഏറ്റവും ഒടുവിലായി ആരംഭിച്ച നെല്ലുല്‍പ്പാദന വിതരണ സഹകരണ സംഘം നെല്‍ കര്‍ഷകരുടെ കാലങ്ങളായുള്ള പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഉതകുന്നതാണ്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുന്നുവെന്ന് മാത്രമല്ല, കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സംഘം വഴി ലഭിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരി ലഭ്യമാകുകയും ചെയ്യും. ഇങ്ങനെ ഒരു വിഭാഗത്തിന് മാത്രമായി അല്ല പൊതു സമൂഹത്തിനു തന്നെ ഗുണപരമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ സംഘങ്ങള്‍ വഴി നടക്കുന്നത്.

യുവജന സഹകരണ സംഘങ്ങളും ഇത്തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഒരു കൂട്ടം പേര്‍ക്ക് സംരംഭം നടത്താന്‍ മാത്രമല്ല സംഘങ്ങള്‍. അതുവഴി പൊതുസമൂഹത്തിനും ഗുണകരമാകുന്ന പ്രവര്‍ത്തികളാണ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് യുവ എംഎല്‍എ വി.കെ. പ്രശാന്ത് പ്രമോട്ടറായി രജിസ്റ്റര്‍ ചെയ്ത സംഘം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു വീട്ടില്‍ എന്താവശ്യമുണ്ടോ അത് സംഘത്തിന്റെ മൊബൈല്‍ ആപ്പില്‍ അറിയിക്കുക. അവര്‍ അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യം സാധിച്ചു തരും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ ഈടാക്കുന്ന വലിയ ഫീസ് ഒന്നും സംഘം ഈടാക്കില്ല.

നെയ്യാറ്റിന്‍കരയിലെ യുവാക്കള്‍ ഈവന്റ് മാനേജ്മെന്റാണ് ഉദ്ദേശിക്കുന്നത്. വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖയില്‍ എത്ര വലിയ ചടങ്ങും പരിപാടിയും യുവാക്കള്‍ നേരിട്ടെത്തി ഭംഗിയാക്കും. കൊല്ലത്ത് പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത സംഘമാകട്ടെ പരിസ്ഥിതിക്ക് ദോഷകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാലിന്യങ്ങളില്‍ നിന്ന് പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുകയാണ് ഉദ്ദേശം. അഞ്ചലിലുള്ളവരാകട്ടെ അഗ്രിഗ്രേറ്റഡ് പ്ലാറ്റ് ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് അവരുടെ സേവനം ലഭ്യമാക്കുകയാണ്. തൊഴിലാളിക്ക് സ്ഥിരമായി ജോലിയും വരുമാനവും ഉറപ്പു വരുത്തുന്നതിനോടൊപ്പം ആവശ്യക്കാര്‍ക്ക് കൃത്യമായി പണിക്കാരെ ലഭിക്കുകയും അമിത കൂലിയില്‍ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.

ആലപ്പുഴയില്‍ മാവേലിക്കരയുള്ള യുവാക്കള്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണ് സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ സ്രഷ്ടാക്കളെ വളര്‍ത്തിയെടുക്കുക വഴി വായനയ്ക്ക് പുതിയ തലങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ചേര്‍ത്തലയിലെ യുവാക്കളാകട്ടെ കാറ്ററിംഗ് സര്‍വീസ് തുടങ്ങി വന്‍കിടക്കാരുമായി മത്സരിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആവശ്യമായ ഭക്ഷണം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്ത് വെളിയന്നൂരില്‍ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമാണ് യുവാക്കള്‍ രംഗത്തു വന്നത്. ജൈവ, അജൈവ മാലിന്യങ്ങളില്‍ നിന്നും പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളുണ്ടാക്കുക മാത്രമല്ല അത്യാധുനിക രീതിയില്‍ പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കാനും പദ്ധതിയുണ്ട്.

പത്തനംതിട്ടയിലെ ചെറുപ്പക്കാര്‍ ഫുഡ് പ്രോസസിങ് യൂണിറ്റുമായാണ് മുന്നോട്ട് വന്നത്. എറണാകുളത്ത് വടക്കന്‍ പറവൂരുകാര്‍ നിത്യോപയോഗ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അവശ്യ സാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴക്കാര്‍ കോള്‍ സെന്റര്‍ തുടങ്ങി അവിടെ വിളിക്കുന്നവരുടെ വീടുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു. പാലക്കാട് നെന്മാറക്കാര്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലെ ചെറുപ്പക്കാരാകട്ടെ തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴിലുപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. സുരക്ഷാ ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും. മാത്രമല്ല മരുന്നുകള്‍ ആവശ്യമുള്ളവര്‍ വിളിച്ചാല്‍ അത് വീട്ടിലെത്തിച്ചു നല്‍കും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വൈവിധ്യങ്ങളുള്ള ഒരു സഹകരണ സംഘമാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഐറ്റി സര്‍വീസ്, കാറ്ററിംഗ് സര്‍വീസ്, കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വിതരണം ഇങ്ങനെ വൈവിദ്ധ്യമുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

യുവ ജനതയുടെ ചിന്തകള്‍ക്ക് അതിരുകളില്ല. വൈവിദ്ധ്യങ്ങളുടെ നീണ്ട നിര തന്നെയാണ് അവരുടെ സങ്കല്‍പ്പത്തിലുള്ളത്. അത് യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ വകുപ്പ് യുവാക്കളുടെ ചിന്തകള്‍ക്ക് നിറം പകരുകയാണ്. ഇപ്പോള്‍ ആരംഭിക്കുന്ന 25 സഹകരണ സംഘങ്ങള്‍ ഒരു തുടക്കം മാത്രമാണ് കുടുതല്‍ ആശയങ്ങളുമായി യുവജനങ്ങള്‍ ഇനിയും മുന്നോട്ട് വരും. പുത്തന്‍ ആശയങ്ങളെ പിന്തുണയ്ക്കാന്‍ സഹകരണ വകുപ്പും സര്‍ക്കാരും സദാ സന്നദ്ധമായിരിക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടല്‍ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്നു തന്നെ ബോദ്ധ്യപ്പെട്ടു. യുവ ശക്തി സ്വന്തം നാടിന് വേണ്ടി, സ്വന്തം പ്രദേശത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ വികസന സ്വപ്നങ്ങള്‍ കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. വരും കാലങ്ങളില്‍ കേരളത്തിന്റെ വികസനത്തിന് യുവജന സഹകരണ സംഘങ്ങള്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.

 

Related posts

സഹകരണ പ്രസ്ഥാനം നാടിന്റെ വികസനത്തിന് വഴിയൊരുക്കിയ ബദല്‍ സാമ്പത്തിക ശ്രോതസ്

Kerala Cooperator

കേരളത്തിലെ സഹകരണ പ്രസ്ഥാനം ജനവിശ്വാസമാര്‍ജിച്ച സാമ്പത്തിക കൂട്ടായ്മ

Kerala Cooperator

ലാഭം കൂട്ടുകയല്ല, അവശ്യഘട്ടങ്ങളില്‍ സഹായമാവുകയാണ് സംഘങ്ങളുടെ വായ്പാലക്ഷ്യം

Kerala Cooperator
error: Content is protected !!