പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടി. 2021 മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കിനെ ശക്തിപ്പെടുത്താന്‍ നിക്ഷേപ-ഓഹരി പങ്കാളിത്തത്തിന് ആര്‍.ബി.ഐ. താല്പര്യ പത്രം ക്ഷണിച്ചിരുന്നു. നാല് താല്‍പര്യപത്രങ്ങളാണ് റിസര്‍വ് ബാങ്കിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2020 ഡിസംബര്‍ 15 വരെയാണ് താൽപര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന സമയം.
നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച വായ്പ അനുവദിച്ചതിലൂടെ 4335 കോടിരൂപ നഷ്ടം സംഭവിച്ചതോടെയാണ് പി.എം.സി. ബാങ്കില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാതെ ബാങ്ക് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു കണ്ടെത്തല്‍ രാജ്യത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ നടന്ന ഏറ്റവും വലിയ ക്രമക്കേട് എന്നാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ചേരി വികസന പദ്ധതികളുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ ഹൗസിങ് ആന്ഡഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എല്‍.) വായ്പ നല്‍കാനായി 21049 വ്യാജ അക്കൗണ്ടുകളാണ് പി.എം.സി. ബാങ്കുണ്ടാക്കിയത്. ഇവരുടെ കിട്ടാക്കടം മറച്ചുവെച്ച് റിസര്‍വ് ബാങ്കിനെ കബളിപ്പിച്ചത് കണ്ടെത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക് ആര്‍.ബി.ഐ. നീങ്ങിയത്. റിസര്‍വ് ബാങ്ക് നേരിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ച് ബാങ്ക് ഭരണം ഏറ്റെടുത്തു. സഹകരണ ബാങ്കുകളിലെ നിയന്ത്രണം കടുപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിങ് നിയന്ത്രണത്തില്‍ ഭേദഗതി കൊണ്ടുവന്നതും.
2019 സെപ്റ്റംബര്‍ 23നാണ് പി.എം.സി.യില്‍ ആര്‍.ബി.ഐ. ഇടപെട്ടത്. എല്ലാ പങ്കാളികളുടെയും മികച്ച താല്‍പ്പര്യം കണക്കിലെടുത്ത് നിര്‍ദ്ദേശങ്ങള്‍ വിപുലീകരിക്കേണ്ടത് ആവശ്യമാണെന്ന് കണക്കാക്കുന്നു എന്ന വിലയിരുത്തലോടെയാണ് നിയന്ത്രണങ്ങള്‍ക്കുള്ള കാലാവധി 2021 മാര്‍ച്ച് 31വരെ ആര്‍.ബി.ഐ. നീട്ടിയത്. നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് ലഭിച്ച താല്പര്യപത്രം റിസര്‍വ് ബാങ്ക് പരിശോധിച്ചുവരികയാണ്. നിക്ഷേപകരുടെ തല്‍പര്യം കണക്കിലെടുത്ത്, ബാങ്കിന്റെ സാധ്യതകള്‍ പരിശോധിച്ചായിരിക്കും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.