സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം ഇത്തവണയും മുടക്കില്ല. സംസ്ഥാനത്തെ 7077 സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള 9,58,060 കുട്ടികൾക്കാണ് യൂണിഫോം നൽകുന്നത്. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റും കൈത്തറിവസ്ത്ര ഡയറക്ടറേറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂൾ യൂണിഫോം വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാവ് ഗവ. ജി.വി.എച്ച്.എസ്.എസിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് തുല്യപ്രാധാന്യമാണുള്ളതെന്നും എന്നാൽ, എയ്ഡഡ് മാനേജ്‌മെന്റിലുള്ളവരോട് ചില ഉദ്യോഗസ്ഥർ അനീതിയോടെ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസപ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്ന മാതൃകയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്കൂളുകളിലെ കുട്ടികൾ മന്ത്രിയിൽനിന്ന് യൂണിഫോം ഏറ്റുവാങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. മേയർ ഡോ. ബീനാ ഫിലിപ്പ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡി.ഡി.ഇ. വി.പി. മിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. രേഖ, കൗൺസിലർ അൽഫോൻസാ മാത്യു, മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.