കേരളബാങ്കിന്റെ ശാഖകളായി മാറിയ ജില്ലാസഹകരണ ബാങ്കുകളിലെ വകുപ്പുതല ഓഡിറ്റർമാരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. വകുപ്പുതല ഓഡിറ്റിന് അംഗീകാരമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, തസ്തിക നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നടപടി.
ജില്ലാബാങ്കുകളില്‍ നിലവിലുണ്ടായിരുന്നു കണ്‍കറന്റ് ഓഡിറ്റര്‍മാരെ ഇപ്പോഴും അതേപടി നിലനിര്‍ത്തുന്നുണ്ട്. ഇവരുടെ കാലാവധി തീരുന്നമുറയ്ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്.
കണ്ണൂര്‍, എറണാകുളം ശാഖകളിലെ ഓഡിറ്റര്‍മാരുടെ കാലാവധിയാണ് നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുള്ളത്.
കണ്ണൂര്‍ ജില്ലാസഹകരണ ബാങ്കിന്റെ ഓഡിറ്റിനായി നിലവിലുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍/ സ്‌പെഷല്‍ ആര്‍ബിട്രേറ്റര്‍ തസ്തികയ്ക്ക് 2021 മെയ് 10വരെ അനുമതി നല്‍കി. 2020 മെയ് 11ന് ഇവരുടെ കാലാവധി കഴിഞ്ഞിരുന്നു. അന്നുമുതല്‍ ഒരുവര്‍ഷത്തേക്ക് കാലാവധി നീട്ടുന്നുവെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവിലുള്ളത്.
എറണാകുളം ശാഖയുടെ ഓഡിറ്റിനായി നിലവിലുള്ള ജോയിന്റ് ഡയറക്ടര്‍ തസ്തിയുടെ കാലാവധിയും നീട്ടി. 2020 ആഗസ്റ്റ് ഒന്നുമുതലാണ് അനുമതി. 2021 ജൂലായ് 31വരെ ഇവര്‍ക്ക് തുടരാനാകും. ഓഡിറ്റ് കോസ്റ്റ് മുന്‍കൂറായി അടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ഓഡിറ്റ് തസ്തികയിലുള്ളവരുടെ കാലാവധി നീട്ടുന്നത്. ഈ തസ്തികയിലെ നിയമനം സഹകരണ വകുപ്പിലെ കേഡര്‍ സ്‌ട്രെങ്തിനോ റേഷ്യോ പ്രമോഷനുകള്‍ക്കോ കണക്കാക്കരുതെന്നും വ്യവസ്ഥയുണ്ട്.
സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡില്‍ നിലവിലുള്ള അഡീഷ്ണല്‍ രജിസ്്ട്രാര്‍ തസ്തികയുടെ കാലവധി 2022 ഫിബ്രവരി 11വരെ നീട്ടിയിട്ടുണ്ട്. ബോര്‍ഡ് സെക്രട്ടറി പദവി വഹിക്കുന്നയാളാണ് അഡീഷ്ണല്‍ രജിസ്ട്രാര്‍ റാങ്കിലുള്ളത്.