Kerala Cooperator

എന്‍.എം.ഡി.സി.യുടെ നേതൃത്വത്തില്‍ മില്‍മ മാതൃകയില്‍ സഹകരണ കണ്‍സ്യൂമര്‍ ശൃംഖല

കോഓപ് മാര്‍ട്ട് പദ്ധതി വിപുലപ്പെടുത്തി സഹകരണ കണ്‍സ്യൂമര്‍ വിപണന ശൃംഖല ഒരുക്കാന്‍ സഹകരണ വകുപ്പ് ഒരുങ്ങുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എം.ഡി.സി.ക്ക് (നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘം) ആണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഭക്ഷ്യോത്പന്നങ്ങള്‍ക്ക് മില്‍മ മാതൃകയിലുള്ള സഹകരണ വിപണനശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. .

സഹകരണസംഘങ്ങളുടെയും കര്‍ഷകക്കൂട്ടായ്മകളുടെയും ഉത്പന്നങ്ങള്‍ ‘കോഓപ് കേരള’ എന്നപേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. ‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രോഡക്ട്’ എന്നപേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് പദ്ധതി തയ്യാറാക്കിയത്. ‘കോഓപ് മാര്‍ട്ട്’ എന്നപേരില്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ഓരോ ജില്ലയിലും ഓരോ കോഓപ് മാര്‍ട്ട് വീതം തുടങ്ങിയതുമാത്രമാണ് നടന്നത്.

പദ്ധതിനിര്‍വഹണം നാലായി വിഭജിച്ച് നാല് സംഘങ്ങള്‍ക്കാണ് നല്‍കിയത്. ഏകോപനച്ചുമതല ആര്‍ക്കുമുണ്ടായിരുന്നില്ല. ഉത്പന്നങ്ങള്‍ ശേഖരിക്കാനും സംവിധാനമുണ്ടായിരുന്നില്ല. ഇതാണ് പദ്ധതി പാളിപ്പോകാന്‍ കാരണം. സഹകരണസംഘം രജിസ്ട്രാറായി പി.ബി. നൂഹ് ചുമതലയേറ്റതോടെയാണ് പദ്ധതി പുതുക്കിയത്. ‘സഹകരണ വിപണന ശൃംഖല’ എന്ന ആശയം മുന്‍നിര്‍ത്തി എന്‍.എം.ഡി.സി. പദ്ധതിരേഖ തയ്യാറാക്കി. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളും മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റുകളും തുടങ്ങി ഉത്പന്നങ്ങള്‍ കോഓപ് മാര്‍ട്ടിലൂടെ വിറ്റഴിക്കുകയെന്ന കാഴ്ചപ്പാടാണ് എന്‍.എം.ഡി.സി. മുന്നോട്ടുവെച്ചത്.

സ്ത്രീകര്‍ഷക കൂട്ടായ്മകള്‍ക്കും സംരംഭകരാകാം. സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും. ഉത്പന്നങ്ങള്‍ എന്‍.എം.ഡി.സി. ഏറ്റെടുത്ത് കോഓപ് മാര്‍ട്ടുകളിലെത്തിക്കും. ഇത് അംഗീകരിച്ചാണ് സഹകരണ വിപണനശൃംഖല ഒരുക്കാനുള്ള ചുമതല എന്‍.എം.ഡി.സി.ക്ക് നല്‍കി ഉത്തരവായത്.

സഹകരണ ബാങ്കുകളിലൂടെ കാര്‍ഷിക വായ്പ നല്‍കി ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ ഏറ്റെടുത്ത് എന്‍.എം.ഡി.സി. വഴി കോഓപ് മാര്‍ട്ടുകളിലൂടെ വിറ്റഴിക്കുകയാണ് ലക്ഷ്യം. പാല്‍ സംഭരണവും വിപണനവും മില്‍മ ഏറ്റെടുത്ത മാതൃകയാണിത്. കര്‍ഷകര്‍ക്ക് വരുമാനവും സഹകരണ ബാങ്കുകള്‍ക്ക് വായ്പത്തിരിച്ചടവും ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് പദ്ധതിരേഖയില്‍ പറയുന്നു. സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം എന്‍.എം.ഡി.സി. നല്‍കും. കേരളബാങ്ക്, നബാര്‍ഡ്, നാഫെഡ്, എന്‍.സി.ഡി.സി. തുടങ്ങിയവയുടെ സാമ്പത്തികസഹായം ഇതിനായി ലഭ്യമാക്കും.

എല്ലാ പഞ്ചായത്തിലും കോഓപ് മാര്‍ട്ടുകള്‍ സ്ഥാപിക്കുന്നതോടെ, സഹകരണ ഇകൊമേഴ്‌സിലേക്ക് കടക്കാനാകുമെന്നും പദ്ധതിരേഖ പറയുന്നു. 15,000 സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. ഓരോ സംഘത്തിനുകീഴിലും ഒരു കോഓപ് മാര്‍ട്ട് തുടങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ശൃംഖലയായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്.

Related posts

സഹകാരി ആശ്വാസ നിധിയില്‍നിന്ന് ആദ്യധനസഹായം അനുവദിച്ച് സര്‍ക്കാര്‍

200 കോടിയുടെ വില്‍പന ലക്ഷ്യമിച്ച് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി

Kerala Cooperator

കേന്ദ്ര സഹകരണ അജണ്ടയില്‍ കേരളത്തില്‍ മുന്നൊരുക്കവുമായി സഹകാര്‍ ഭാരതി

Kerala Cooperator
error: Content is protected !!