തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ മാസ നിക്ഷേപ പദ്ധതി (ചിട്ടി സ്കീം) ഏകീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സംഘങ്ങൾക്ക് ചട്ടി
നടത്താൻ നിയമപരമായി അനുമതിയില്ല. അതു കൊണ്ടാണ് ചിട്ടി മാതൃകയിൽ നിക്ഷേപ സ്കീം നടപ്പാക്കിയത്. ഇത് ഒരോ സംഘങ്ങളിലും ഒരോ രീതിയിലാണ്. ഇതിൽ ഏകീകരണം കൊണ്ടുവരുമെന്നാണ് മന്ത്രി അറിയിച്ചത്.
സഹകരണ നിയമ ഭേദഗതിയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് ഐ.ബി. സതീഷിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ ചിട്ടി നടത്തുന്നു എന്ന പരാതി കോടതിയുടെ പരിഗണനയിലാണ്. ഇത് കൂടി മുന്നിൽ കണ്ടാണ് സർക്കാർ നടപടി എന്നാണ് കരുതുന്നത്.
അർബൻ സഹകരണ ബാങ്കുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഓഡിറ്റർമാർക്ക് കംപ്യൂട്ടർ ഓഡിറ്റിങ് സംവിധാനത്തിൽ പരിശീലനം നൽകും. സി.ഡിറ്റുമായി സഹകരിച്ച് ഐ.സി.ഡി.എം.എസ്. പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് നോട്ടും ഓഡിറ്റ് റിപ്പോർട്ടും തയ്യാറാക്കാൻ സോഫ്റ്റ്‌വേർ വികസിപ്പിച്ചതായും മന്ത്രി പറഞ്ഞു.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ അക്കൗണ്ടിങ് പൊതു സോഫ്റ്റ്‌വേറിലാക്കും. ബാങ്കിങ് ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ വ്യവസ്ഥകൾ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ്. ഇതിനെതിരേ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.
മുരളി പെരുനെല്ലി, എം.എം. മണി, കെ.എം. സച്ചിൻദേവ്, ജി. സ്റ്റീഫൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.ജെ. വിനോദ്, കെ.കെ. രമ, എം. വിൻസന്റ്, ശാന്തകുമാരി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.