സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയില്‍ നിർമ്മിച്ച ആദ്യ ഫ്ളാറ്റ് സമുച്ഛയം കൈമാറി. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1.06 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകള്‍.
432 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളില്‍ 2 കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്. കുട്ടികള്‍ക്കായി പൊതുകളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, എല്ലാ വീട്ടിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ പൊതുവായ കിണര്‍, ബോര്‍വെല്‍, വാട്ടര്‍ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.
കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നത്-
വി.എൻ. വാസവൻ
(സഹകരണ വകുപ്പ് മന്ത്രി)
സംസ്ഥാനത്ത് ഇതുവരെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ ഹോം ഒന്നാം ഘട്ട പദ്ധതിയിലൂടെ 2000ത്തോളം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇതില്‍ 503 വീടുകള്‍ തൃശൂര്‍ ജില്ലയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കുമായാണ് കെയര്‍ ഹോം രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യ കെയര്‍ ഹോം ഫ്ളാറ്റ് സമുച്ചയമാണ് പഴയന്നൂരില്‍ തയ്യാറായിരിക്കുന്നത്. 10 മാസം കൊണ്ടാണ് നിര്‍മ്മിതി കേന്ദ്ര കെട്ടിട സമുച്ഛയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയത്.
സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ട ലാഭവിഹിതവും ഡയറക്ടര്‍മാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജിവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവെച്ചാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്നത്. പഴയന്നൂരിലെ 40 വീടുകളില്‍ 5 എണ്ണം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ബാക്കി 35 വീടുകള്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ ആളുകളുടെ ലൈഫ് മിഷന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് കണ്ടെത്തിയവര്‍ക്കുമാണ് നല്‍കുന്നത്.